തിരുഹൃദയ വണക്കമാസ ജപവും പ്രാർത്ഥനയും: ഇരുപത്തിരണ്ടാം ദിവസം
ജപം
സകല ഹൃദയങ്ങളുടെ നിക്ഷേപവും സകല നന്മയുമായ ഈശോമിശിഹായുടെ പരിശുദ്ധ ഹൃദയമേ, സകല സ്വര്‍ഗ്ഗവാസികളുടെയും ദീര്‍ഘ ദര്‍ശികളുടെയും ശരണവും, ശ്ലീഹന്‍മാരുടെ ബലവും, വേദപാരംഗതന്‍മാരുടെ പ്രകാശവും, കന്യകകളുടെ സംരക്ഷണവും, യുവാക്കളുടെ നേതാവും, സമസ്ത ജനത്തിന്‍റെയും രക്ഷിതാവുമായ ഈശോതമ്പുരാനേ, അങ്ങയെ ഞാന്‍ ആരാധിക്കുന്നു. എന്‍റെ പൂര്‍ണ്ണഹൃദയത്തോടെ സ്നേഹിക്കുന്നു. പരിശുദ്ധ കുര്‍ബാനയില്‍ സത്യമായി എഴുന്നള്ളിയിരിക്കുന്ന അങ്ങേ തിരുസന്നിധിയില്‍ അടുക്കുമ്പോഴും അങ്ങയുടെ തിരുസ്വരൂപം കാണുമ്പോഴും അങ്ങയുടെ സര്‍വ്വ ശക്തിയേയും മഹിമയേയും ഓര്‍ത്തു ഞാന്‍ സാഷ്ടാംഗ പ്രണാമം ചെയ്യുന്നു.
പ്രാർത്ഥന
കര്‍ത്താവേ, അങ്ങയുടെ മണവാട്ടിയായ കത്തോലിക്കാ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങയുടെ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കരുണയായിരിക്കണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ പരിശുദ്ധ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ, ഞങ്ങൾ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങയുടെ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.
സുകൃത ജപം
ഈശോമിശിഹായുടെ മാധുര്യമേറുന്ന ദിവ്യഹൃദയമേ, എന്‍റെമേല്‍ കരുണയായിരിക്കണമേ.