തിരുഹൃദയ വണക്കമാസ ജപവും പ്രാർത്ഥനയും: ഇരുപത്തിയാറാം ദിവസം
ജപം
ആകാശത്തെ വിസ്മയിപ്പിക്കുന്ന ദിവ്യസൂര്യനായ ഈശോമിശിഹായേ, അങ്ങയെ ഞാന്‍ ആരാധിക്കുന്നു. സ്വര്‍ഗ്ഗവാസികളുടെ സന്തോഷമേ, പ്രകാശമേ, അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു. സ്നേഹം നിറഞ്ഞ ഈശോനാഥൻറെ ദിവ്യഹൃദയമേ, ഹാ കര്‍ത്താവേ, പാപാന്ധകാരത്താല്‍ അവലക്ഷണമായിരിക്കുന്ന എന്‍റെ ആത്മാവിനെ തൃക്കണ്‍പാര്‍ക്കണമേ. ഞാന്‍ അങ്ങയുടെ ദൈവിക ശക്തിയേയും സ്നേഹത്തേയും അറിയുന്നതിനും അങ്ങയെ സദാ പ്രസാദിപ്പിക്കുന്നതിനും അങ്ങയുടെ നേര്‍ക്കുള്ള സ്നേഹത്താല്‍ ജ്വലിക്കുന്നതിനും കര്‍ത്താവേ, എനിക്ക് ഇടവരുത്തിയരുളണമേ. എന്‍റെ പ്രകാശവും വെളിച്ചവുമായ ഈശോതമ്പുരാനേ, എന്‍റെ ഹൃദയാന്ധകാരങ്ങളെ അകറ്റി എന്നെ പ്രകാശിപ്പിക്കേണമേ. അങ്ങയുടെ ദിവ്യഹൃദയത്തിലെ രക്തത്താല്‍ കഴുകി എന്നെ ശുദ്ധീകരിക്കണമേ.
പ്രാർത്ഥന
കര്‍ത്താവേ, അങ്ങയുടെ മണവാട്ടിയായ കത്തോലിക്കാ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങയുടെ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കരുണയായിരിക്കണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ പരിശുദ്ധ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ, ഞങ്ങൾ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങയുടെ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.
സുകൃത ജപം
ഈശോമിശിഹായുടെ ദിവ്യഹൃദയത്തിന്‍ പ്രകാശമേ, എന്നെ പ്രകാശിപ്പിക്കണമേ.